കൊച്ചി: കേരള പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയത് സേനയ്ക്ക് ഒന്നടങ്കം അഭിമാനമായിരിക്കെ ഇതിനെ അധിക്ഷേപിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് കമന്റിൽ പ്രതിഷേധം ശക്തം. എറണാകുളം വിജിലൻസ് സെല്ലിലെ ഗ്രേഡ് എസ്ഐയുടെ കമന്റാണ് സേനയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയത്.
അർജുൻ ആയങ്കിയുടെ അറസ്റ്റ് സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും ഇന്റലിജൻസ് എഡിജിപി പി.വിജയന്റെയും തത്സമയ ഏകോപനത്തിൽ പ്രതിയെ വിദഗ്ധമായി ഉത്തര മേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുടുക്കിയതിനെ ക്കുറിച്ചാണ് പറയുന്നത്.
ഈ വാർത്തയ്ക്ക് താഴെയാണ് ഇദ്ദേഹം കമന്റിട്ടത്. ഇതിനു മുമ്പ് ഇതുപോലൊരു ഓപ്പറേഷൻ നടത്തിയത് ബലാംത്സംഗ പ്രതി മാങ്ങാണ്ടിയെ പിടിക്കാനായിരുന്നു എന്നാണ് കമന്റ്. ഇത്രയും വലിയ കുറ്റവാളിയെ പിടികൂടിയിട്ടും പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഇത്തരത്തിൽ പ്രതികരിച്ചത് സേനാംഗങ്ങളുടെ മനോവീര്യം തകർക്കുന്നതാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. മുമ്പ് എ.ഡി. തോമസ് എംഎൽഎയെ അധിക്ഷേപിച്ചും ഇദ്ദേഹം പോസ്റ്റ് ഇട്ടിരുന്നുവെന്നും പോലീസുകാർ പറയുന്നു.